ഈയാത്രയിതെന്തു കഷ്ടമെന്നോർക്കിലും
ഇഷ്ടനഷ്ടങ്ങൾ ഏറെയുണ്ടെങ്കിലും
മുഷ്ടി ചുരുട്ടി പോരാടും മർത്യന
റിയുന്നിതിൻ സുഖം
മുഷ്ടി ചുരുട്ടി പോരാടും മർത്യന
റിയുന്നിതിൻ സുഖം
കാലിന്നടിയിലെ കല്ലും, മുൾവേലിയും,
കാറ്റും മഴയും, കനലും വെയിൽമാനവും
ചേറും ചെളിയും ഏറുന്ന ദാഹവും
തടയുന്നു, മടിയേറ്റുന്നു ചങ്കതിൽ.
ആറടിമണ്ണിലടിയുന്ന യാത്രയിതാ
യിരം കാതമലയുന്ന ജന്മമതില
ടരാടി നടമാടി വെന്നിക്കൊടി
പാറിക്കുമതിശക്തനിവൻ മർതൃൻ.
കുറയുന്നില്ല നം വേഗതയൊട്ടും
തറയുന്നു പാദത്തിലാണിയെങ്കിലും,
പതറാതെ, വേദനയറിയാതെ പോകുവാൻ
ചടുലമാമടികളാൽ ലക്ഷ്യം തികയ്ക്കുന്നു.
തളരുന്നുവോ ?
ചിറകൊടിഞ്ഞു വീഴുന്നുവോ ?
അസ്തമയക്കാറ്റിൽ കൂടണയാപ്പക്ഷി
പോരാടാൻ മറക്കുമോ ?
പോരാടിത്തളരുമോ ?
ചോര ചിന്തും ദേഹത്തിൽ
വീര്യം ചോരാത്തൊരാത്മാവ്.
പറ്റെ വെട്ടി കുറ്റിയാക്കീടിലും
ചാറ്റൽ മഴയിൽ തളിരിടും പൂമരം,
വിട്ടകലാൻ കല്പിച്ച തീരത്തെ
പിന്നെയും മാറോടണയ്ക്കും തിരമാല.
മഴമായുമീറൻ വാനിൽ
തെളിയാതിരിക്കുമോ സൂരൃൻ ?
മെയ്യിൽ കുളിർക്കാറ്റുപടർന്നാ
ലെരിയാതിരിക്കുമോ കനലൊളി ?
ചിന്നിച്ചിതറി പലവഴിപിരിഞ്ഞാലൊ-
ഴുകാൻ മറക്കുമോമഴത്തുള്ളി ?
ഈയാത്രയിതെന്തു കഷ്ടമെന്നോർക്കിലും
തുടരാതിരിക്കുമോ മർതൃൻ ?
No comments:
Post a Comment