Tuesday, October 24, 2017

താജ് മഹൽ



"മഹൽ പണ്ടൊരു മന്ദിരമത്രെ...!"
മറിച്ചിടുന്നു ചരിത്ര താളുകളിന്ന്
മദം പൂണ്ടൊരാനയും 'മത' ഭ്രമം
പൂണ്ട കാവൽ ചെന്നായ്യ്ക്കളും.
ചരിത്രമവർ പഠിപ്പിക്കട്ടെ !

പ്രാണവായുപോലുമില്ല പിഞ്ചു -പൈതങ്ങൾക്കീ മണ്ണിൽ ...
പ്രാണപ്രിയതൻ ഓർമ്മയ്ക്ക്
നൽകുമോ വില ?

അരവയർ മുറുക്കി അന്നം വിളയിച്ച-
വനത്താഴത്തിൽ അരിയല്ല.. പാഷാണം
ശ്വാസമെടുക്കുന്നതേ പുണ്യമെന്നാകിൽ
ശവമഞ്ചത്തിനുണ്ടോ വില ?

പേരിലൊരു ഖാൻ ഉണ്ടോ ?? വേരറുക്കും!
പടപൊരുതനാളുണ്ടോ പടിയടക്കും..
ആമിറിനില്ല വില ഷാരൂഖിനും പിന്നെ
മണ്മറഞ്ഞു പോയൊരു ഷാജഹാനും

ഒറ്റ രാത്രി കൊണ്ടില്ലം വെളുപ്പിക്കും ഒറ്റ
നാണയം കൊണ്ടും ഖജനാവ് നിറയ്ക്കും
ഒറക്കമില്ലാ രാവുകൾ ഊട്ടിയുറപ്പിച്ച
വെണ്ണക്കൽ സൗദങ്ങൾക്കുണ്ടോ വില ?


തലയറുക്കുന്നു നാവറുക്കുന്നു, ഗീതാ
സൂക്തങ്ങൾ കാവിയാൽ മറയ്ക്കുന്നു..
വിരലറ്റ് പോയവന്റെ വേദനയ്ക്കെന്ത് വില
വിലമതിക്കാനാവാത്ത പ്രതിഭക്കും ...!

നികുതിക്ക് വിലവർധന, പിന്നെയതിനും നികുതി..?
ഭാരതാംബെ നിന്റെ ഓർമ്മ മന്ദിരം തീർക്കുവാൻ
ചക്രവർത്തിമാരിതാ കൊള്ളയടിക്കുന്നു..
നാളെ കാമധേനുക്കൾ ഇന്ത്യയുടെ ചരിത്രമെഴുതട്ടെ...!

Thursday, October 5, 2017

പറയാതറിഞ്ഞുവെങ്കിൽ !!


നഷ്ട പ്രണയങ്ങളേക്കാൾ ഏറെ നൊമ്പരപ്പെടുത്തുന്നതാണു പറയാതെ പോയ പ്രണയങ്ങൾ ... തുടിക്കുന്ന ഹൃദയത്തിൽ മുൾച്ചങ്ങല മുറുക്കിയ പോലെ കഠിനമായ വേദന തരുന്നു ഇത്തരം പ്രണയങ്ങൾ ..പറയാതെ പോയ പ്രണയത്തെ പറ്റി ഒരു സുഹൃത്തിന്റെ നിർദ്ദേശവും ആശയവും ഉൾക്കൊണ്ടെഴുതിയ വരികൾ .......


പുലരി വെളിച്ചത്തിൽ പൂത്ത പനിനീർ-
പ്പൂപോൽ വിരിഞ്ഞെന്റെ പ്രണയമെങ്കിൽ !
നിന്റെ ചിരി വീണ തേൻകുടം കാക്കുവാൻ 
നിർവൃതിയോടതിൻ ഇതൾ കൂമ്പിയേനെ.

മിഴി മൂടി മയങ്ങവേ നീ കണ്ട 
കനവുകളിലൊന്നെന്റെ പ്രണയമെങ്കിൽ!
ഹൃദയമിടിപ്പിന്റെ പിടിവിട്ട താളവും,
നിന്നനുരാഗവും ഞാനിന്നറിഞ്ഞേനെ.

അലസമായി മറിച്ചിടും അക്ഷരത്താളിൽ 
ആരോ കുറിച്ചിട്ട കവിതയെങ്കിൽ !  അനുരാഗം,
അതാത്മാവും ആത്മാവും മൊഴിയാൽ 
പറയാതറിഞ്ഞുവെങ്കിൽ !

ഉദയത്തിനൊപ്പം ഉണരാൻ കൊതിച്ച,
കാറ്റിലിതളറ്റു വീണൊരു പൂവിന്നു ഞാൻ .
ഉള്ളിലൊതുക്കിയതിൻ ഉഷ്ണമോ, കണ്ണീരോ 
കയ്പുനീരാക്കിയെൻ പൂന്തേനിനെ !

ഒപ്പം നടക്കാനായില്ല , ചിത്തമാ -
ശിച്ചതൊക്കെയും വ്യർത്ഥമായി ,ഇന്നീ-
കടൽ തീരത്തിൽ നീ പിന്നിട്ടുപോം 
കാലടി പിന്തുടരുവതെൻ കർത്തവ്യമായി !

കണ്ണീർ തുടക്കവേ ഞാനറിയുന്നു , ഈ 
കടലും ഞാനുമിന്നൊരുപോലെ !
അലകടൽ ! അതിലകമേ നിറയും നീർച്ചുഴികളും,
അണയാക്കനൽ നെഞ്ചിലെരിച്ചു, വദനം വിരിച്ചിന്നു ഞാനും !

നേരമിതു വൈകി, സന്ധ്യയും മയങ്ങി ,
പനിനീർച്ചെടിയിലോ ? മുള്ളുകൾ ബാക്കിയായി 
അസ്തമയച്ചന്തം തിരയിലലിഞ്ഞ പോൽ -
കടലെടുക്കട്ടെ ! ഇന്നെൻ മോഹങ്ങളെല്ലാം !

നന്ദി മാത്രമേ ബാക്കിയുള്ളു , ഇനി ചൊല്ലാൻ.
നന്ദി നീ വച്ചു നീട്ടിയ അതിഥിവേഷത്തോടും .
നിനച്ചതെല്ലാം നടക്കുമോ ? ജീവിതം തിരക്കഥയില്ലാ -
നാടകം ! നായകനാവാൻ കൊതിച്ചതേയെൻ തെറ്റ് !